ജയ്പുർ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരും പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടായതോടെ ശ്രദ്ധാകേന്ദ്രമായ ജയ്പുർ രാംപുരയിലെ സർക്കാർ പ്രൈമറി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ രാജസ്ഥാൻ ഭരണകൂടം.
സെപ്റ്റംബർ ഒന്നിന് നിർമാണം ആരംഭിക്കുന്ന സ്കൂളിനായി 18 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 12 ലക്ഷം അനുവദിച്ചിരിക്കുന്നത് ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റാണ്. ആറു ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്നു നൽകും.
സിജെപി കാംപയ്നിന്റെ ഭാഗമായുള്ള സ്കൂൾ സന്ദർശനം ഗ്രാമവാസികളുമായി സംഘട്ടനത്തിൽ കലാശിച്ചതിന്റെ പിറ്റേദിവസം രാത്രി വൈകിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. രാംപുരയിൽ അടിയന്തരമായി സ്കൂൾ വേണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും സ്കൂളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള സമരം തുടരുമെന്നും സിജെപി വക്താവ് അശുതോഷ് റാങ്ക അറിയിച്ചു. സംഘട്ടനത്തിൽ ഇരു പക്ഷത്തിനും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.